ബോബി ചെമ്മണൂരിനെതിരെ ലൈംഗികാധിക്ഷേപ കേസിൽ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: നടിക്കെതിരെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങൾ നടത്തിയെന്നാരോപിച്ച് ബോബി ചെമ്മണൂരിനെതിരെ ലൈംഗികാധിക്ഷേപ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നടിയെ അപമാനിക്കുന്ന ഉദ്ദേശത്തോടെയായിരുന്നു ബോബിയുടെ ദ്വയാര്‍ത്ഥപ്രയോഗങ്ങളെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ബോബി ചെമ്മണൂര്‍ സമൂഹമാധ്യമങ്ങളിലൂടെ മറ്റ് നിരവധി പേരെയും ലൈംഗികാധിക്ഷേപത്തിന് വിധേയരാക്കിയിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ആരോപണങ്ങള്‍ക്ക് തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കേസിൽ ബോബിക്കെതിരെ രണ്ടു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് — ലൈംഗികാധിക്ഷേപം കൂടാതെ പിന്തുടര്‍ന്ന് ശല്യം ചെയ്തതുമാണ്. നടിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. കാക്കനാട് ജയിലില്‍ റിമാന്‍ഡിലായിരുന്ന അദ്ദേഹം പിന്നീട് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി മോചിതനായി. ജയില്‍ മോചിതനായ ശേഷം പരസ്യമായി മാപ്പ് ചോദിച്ച് ബോബി ചെമ്മണൂര്‍ രംഗത്തെത്തിയിരുന്നു. മാര്‍ക്കറ്റിങ്ങിനായി പലതും പറയാറുണ്ടെന്നും അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ലെന്നുമായിരുന്നു ബോബി ചെമ്മണൂര്‍ അഭിപ്രായപ്പെട്ടത്.